മലയാളിക്കു വളരെ പ്രിയപ്പെട്ട പ്രാസം. കേരളപ്രാസം എന്ന് അപരനാമം.  ഒരു ശ്ലോകത്തിലെ എല്ലാ വരികളിലേയും രണ്ടാമത്തെ അക്ഷരം ഒരേപോലെ കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രാസം.  4 വട്ടം ആവർത്തിക്കാനായില്ലെങ്കിൽ രണ്ടുവരികളിലെങ്കിലും ആവർത്തിക്കുന്നു. അത് ചിലപ്പോൾ 1,2 3,4 എന്നിങ്ങനെ വരികളിലാകാം, 1,3, 2,4 എന്നിങ്ങനെയുമാകാം.

പ്രാസവാദവും തുടർന്നുള്ള സംവാദവും നമ്മൾ പഠിച്ചിട്ടുണ്ടു്.  കവിതയിൽ പ്രാസം നിർബന്ധമല്ലെന്നും കവിതാംശം ഉണ്ടായാൽമതിയെന്നും അംഗീകരിച്ചിട്ടുമുണ്ടു്.  പക്ഷെ വൃത്തത്തിൽ കവിതയെഴുതുന്ന ഏതൊരാളും മിക്കവാറും ദ്വിതീയപ്രാസത്തെ തൻ്റെ കവിതയിൽ കൊണ്ടുവരാൻ ശ്രമിക്കാറുമുണ്ടു്. അതുതന്നെ ഇന്നും ദ്വിതീയപ്രാസത്തിൻ്റെ പ്രസക്തി. ദ്വിതീയപ്രാസം കവിതാംഗനയ്ക്കു ചാർത്തിക്കൊടുക്കുന്ന തിരുമംഗല്യമാണെന്ന് പണ്ടത്തെപ്പോലെ ഇന്നും ധരിക്കുന്ന ധാരാളം പേരുണ്ട്. 

പൊതുവായ മറ്റുവിവരണം

വ്യഞ്ജനങ്ങളുടെ ആവർത്തനമാണ് പ്രാസം, അതായത് അക്ഷരമാലയിലെ ക മുതൽ തുടർന്നങ്ങോട്ടുള്ള ഏത് അക്ഷരത്തിൻ്റേയും ആവർത്തനം. ക എന്ന അക്ഷരം സത്യത്തിൽ ക് + അ ആണു്. തെന്നിന്ത്യയിൽ അക്ഷരമാല അഭ്യസിപ്പിക്കുന്നതു് ക ച ട ത പ എന്നൊക്കെയാണു്, പക്ഷെ വടക്കോട്ടുപോയാൽ അവർ പഠിപ്പിക്കുക ക്, ച്, ട്, ത്, പ് എന്നൊക്കെയാണു്. കഖഗഘങയൊന്നും അവിടെയില്ല, ക്, ഖ്, ഗ്, ഘ്, ങ് മാത്രമേയുള്ളൂ. അതിനോടുകൂടി ഏതുസ്വരം ചേരുന്നുവോ അതുകൂടി ചേർത്ത് അവ ഉച്ചരിക്കുകയാണു് അവർ ചെയ്യുന്നതു്. വ്യഞ്ജനത്തോടുകൂടി എപ്പോഴും അ എന്ന സ്വരം ചേർത്ത് പറഞ്ഞുപഠിക്കുന്ന രീതി ദ്രാവിഡഭാഷകളിൽ മാത്രമാകും. അതുകൊണ്ടു് നമ്മുടെ ഉദാഹരണത്തിൽ ക് എന്ന വ്യഞ്ജനത്തിനുള്ളതാണു് പ്രാസം, അവ വാക്കുകളാക്കുമ്പോൾ വേണ്ടവിധത്തിൽ മറ്റു സ്വരക്ഷരങ്ങളും ചേർത്ത്  ക കാ കി കീ കു കൂ എന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണു് (സ്വരഭേദം വരുത്തുക). വ്യഞ്ജനത്തിനാണു പ്രാസം, അതോടൊപ്പം ചേർന്നിരിക്കുന്ന സ്വരാക്ഷരങ്ങൾക്കു പ്രാസം കണക്കാക്കേണ്ടതില്ല. 

എന്നിരുന്നാലും ഒറ്റവ്യഞ്ജനം പ്രാസത്തിനെടുക്കുമ്പോൾ സ്വരഭേദം വരുത്താതെ പ്രാസം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണു ഞാൻ,  ആ അക്ഷരം അങ്ങനെ മാറാതെ നിൽക്കുന്നതു വായിക്കാനൊരു രസം, അത്രയേയുള്ളൂ.

ദ്വിതീയപ്രാസത്തിലെഴുതുന്ന കവിതകൾ മലയാളത്തിൽ സർവ്വസാധാരണമാണ്, അത് ഇവിടെ മാത്രമല്ല പുറത്തും ധാരാളം വായിക്കാനാകും, ഒരുപക്ഷെ ഞാൻ എഴുതിയിരിക്കുന്നതിലും മനോഹരമായവ. മിക്കവാറും ദ്വിതീയപ്രാസത്തോടുകൂടി ഞാൻ അനുപ്രാസവും അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിക്കൈകളോ ചേർക്കാറുണ്ടു്. ദ്വിതീയപ്രാസത്തിലെഴുതിയ കവിതകൾ അത് എഴുതിയ വൃത്തത്തിൻ്റെ പേരുസഹിതം  താഴെക്കൊടുക്കുന്നു.