നാലു യതിയുള്ളപാദങ്ങളിൽ നന്നാലുവട്ടം ആവർത്തിക്കുന്നത് എന്ന് ഭാഷാഭൂഷണം. ഉദാഹരണമായി കൊടുത്തിരിക്കുന്നതു് കുസുമമഞ്ജരി.  കുസുമമഞ്ജരിക്ക് യതി ഇല്ലെന്ന് നമുക്കറിയാം.  

ഷോഡശപ്രാസത്തിനു് യതി ശരിക്കും നിർബന്ധമാണോ? അല്ലെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്.  എല്ലാവൃത്തങ്ങൾക്കും ഒരുസ്വാഭാവിക ഈണമുണ്ടാകും, ആ ഈണത്തിൽ ചൊല്ലിവരുമ്പോൾ ചിലപ്രത്യേകസ്ഥാനങ്ങളിൽ ഒരു ഊന്നൽ വരാം.  ആ സ്ഥാനം പ്രാസത്തിനെടുത്താലും ഷോഡശപ്രാസം കൊണ്ടുവരാനാകും.  വരിയിലുടനീളം ഗണക്രമം സന്തുലിതമായിരിക്കുന്ന വൃത്തങ്ങൾ എന്നു പറയുന്നതാകും കൂടുതൽ ശരി. സന്തുലിതാവസ്ഥയും നിർബന്ധമോ, വേണമെന്നില്ല ആ വൃത്തത്തിൻ്റെ സ്വാഭാവികമായ ഈണത്തിൽ എവിടെയെല്ലാം ഒരു ഊന്നൽ വരുന്നുണ്ടോ ആ സ്ഥാനങ്ങൾ എന്നും പറയാം.

അതായത് 4 വരി X 4രി =  16.  ഇതാണ് ഷോഡശപ്രാസമെന്നും, ഷോഡശാക്ഷരപ്രാസമെന്നും അറിയപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാൽ

പൊതുവായ മറ്റുവിവരണം

വ്യഞ്ജനങ്ങളുടെ ആവർത്തനമാണ് പ്രാസം, അതായത് അക്ഷരമാലയിലെ ക മുതൽ തുടർന്നങ്ങോട്ടുള്ള ഏത് അക്ഷരത്തിൻ്റേയും ആവർത്തനം. ക എന്ന അക്ഷരം സത്യത്തിൽ ക് + അ ആണു്. തെന്നിന്ത്യയിൽ അക്ഷരമാല അഭ്യസിപ്പിക്കുന്നതു് ക ച ട ത പ എന്നൊക്കെയാണു്, പക്ഷെ വടക്കോട്ടുപോയാൽ അവർ പഠിപ്പിക്കുക ക്, ച്, ട്, ത്, പ് എന്നൊക്കെയാണു്. കഖഗഘങയൊന്നും അവിടെയില്ല, ക്, ഖ്, ഗ്, ഘ്, ങ് മാത്രമേയുള്ളൂ. അതിനോടുകൂടി ഏതുസ്വരം ചേരുന്നുവോ അതുകൂടി ചേർത്ത് അവ ഉച്ചരിക്കുകയാണു് അവർ ചെയ്യുന്നതു്. വ്യഞ്ജനത്തോടുകൂടി എപ്പോഴും അ എന്ന സ്വരം ചേർത്ത് പറഞ്ഞുപഠിക്കുന്ന രീതി ദ്രാവിഡഭാഷകളിൽ മാത്രമാകും. അതുകൊണ്ടു് നമ്മുടെ ഉദാഹരണത്തിൽ ക് എന്ന വ്യഞ്ജനത്തിനുള്ളതാണു് പ്രാസം, അവ വാക്കുകളാക്കുമ്പോൾ വേണ്ടവിധത്തിൽ മറ്റു സ്വരക്ഷരങ്ങളും ചേർത്ത്  ക കാ കി കീ കു കൂ എന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണു് (സ്വരഭേദം വരുത്തുക). വ്യഞ്ജനത്തിനാണു പ്രാസം, അതോടൊപ്പം ചേർന്നിരിക്കുന്ന സ്വരാക്ഷരങ്ങൾക്കു പ്രാസം കണക്കാക്കേണ്ടതില്ല. 

എന്നിരുന്നാലും ഒറ്റവ്യഞ്ജനം പ്രാസത്തിനെടുക്കുമ്പോൾ സ്വരഭേദം വരുത്താതെ പ്രാസം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണു ഞാൻ,  ആ അക്ഷരം അങ്ങനെ മാറാതെ നിൽക്കുന്നതു വായിക്കാനൊരു രസം, അത്രയേയുള്ളൂ.

ഷോഡശപ്രാസത്തിൽ എഴുതിയിട്ടുള്ള കവിതകൾ അത് എഴുതിയ വൃത്തത്തിൻ്റെ പേരുസഹിതം  താഴെക്കൊടുക്കുന്നു.